Sunday, March 20, 2016

ദേശിയതയെ വിറ്റ് മനുഷ്യകുലത്തിന്റെ ചോര കുടിക്കുന്നവര്‍ക്ക്...

ഇതൊരു കാലഘട്ടത്തിന്റെ അവസ്ഥയാണ്. പകയും വിദ്വേഷവും യുദ്ധവെറിയും വച്ച് പുലര്‍ത്തുന്ന മനുഷ്യ കാലഘട്ടത്തിന്റെ അവസ്ഥ.

ഒന്നായിരുന്ന രണ്ടു രാഷ്ട്രങ്ങള്‍ മതത്തിന്റെ പേരില്‍ അതിരുകള്‍ നിര്‍ണയിച്ചു രണ്ടായി പിളര്‍ന്നു. ഇന്നലെ തോളോട് തോള്‍ ചേര്‍ന്ന രാഷ്ട്രം അവിടം മുതല്‍ പരസ്പരം ശത്രുക്കള്‍ ആയി.

എന്നില്‍ ചിന്തകള്‍ പൊട്ടി മുളക്കുന്ന കാലം മുതലേ ഞാന്‍ കേള്‍ക്കുന്നത് “ഇന്ത്യയുടെ ശത്രു രാജ്യം പാകിസ്താന്‍”. ഞാന്‍ വളര്‍ന്നപ്പോള്‍  എന്നിലെ ശത്രുതാ മനോഭാവവും വളര്‍ന്നു.

പണ്ട് ആഘോഷ പറമ്പുകളില്‍ നിന്നുള്ള കളിത്തോക്കുകള്‍ മനസ്സില്‍ ലക്ഷ്യം വച്ചിരുന്നത് കള്ളന്‍, വില്ലന്‍ അല്ലെങ്കില്‍ പാകിസ്ഥാനി.

 അങ്ങനെ ചെറുപ്പം മുതലേ എന്റെ മനസ്സ് കൊണ്ട് യുദ്ധം തുടങ്ങി. 1999ല്‍ കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ എന്നിലെ സ്കൂള്‍ വിദ്യാര്‍ഥി മാനസികമായി ആ യുദ്ധത്തില്‍ പങ്കു ചേര്‍ന്നു, മനസ് മന്ത്രിച്ചു.. “ചെറ്റകളേ, ഇന്ത്യക്കാരെ തൊട്ടാല്‍ വിവരം അറിയും, കൊല്ലും എല്ലാത്തിനേം”.

ഞാന്‍ എന്ന 10ാം ക്ലാസ്സ്‌കാരനില്‍ കാലം കുത്തി നിറച്ച യുദ്ധം എന്ന വിഷം, ദേശിയത എന്ന വികാരം.

പരസ്പരം കൊല്ലാനും ചാവാനും, അതാണ്‌ ദേശ സ്നേഹം എന്നും എന്നെ പഠിപ്പിച്ച കാലത്തിന്റെ നിയമ പുസ്തകം.

ആ നിയമപുസ്തകത്തിന്റെ വാചകങ്ങള്‍ ഇന്ന് ഇന്ത്യയിലെ ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഇരുന്നു കയ്യടിക്കുന്നു, അങ്ങ് അതിര്‍ത്തിയില്‍ ഓരോ പാകിസ്ഥാനിതലകള്‍ വീഴുമ്പോളും. ഞാന്‍ എന്ന യുദ്ധക്കൊതിയന്‍ വീമ്പു പറയുന്നു “മക്കളേ.. ഞങ്ങള്‍ അടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല” എന്ന്.

എന്തിനാണ് നമുക്ക് യുദ്ധം? പരസ്പരം കൊല്ലാനോ? വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരും പാകിസ്ഥാനികളും വളരെ അടുപ്പത്തിലാണ്. അവര്‍ക്കൊന്നും പരസ്പരം ആരെയും തല്ലുകയും കൊല്ലുകയും വേണ്ട.

 പക്ഷെ നമ്മള്‍ മനുഷ്യരുടെ ഉള്ളില്‍ കുടികൊള്ളുന്ന, മുകളില്‍ ഞാന്‍ പറഞ്ഞ യുദ്ധ വെറിയുടെ രാഷ്ട്രീയ വശമാണ് ഇന്ന് കാണുന്ന യുദ്ധങ്ങള്‍.

ഈ മനോഭാവമാണ് ഇങ്ങു ശശികല മുതല്‍ അങ്ങ് പാര്‍ലിമെന്റില്‍ നമ്മള്‍ ജയിപ്പിച്ചു വിട്ട മഹാരഥന്‍മാരെ കൊണ്ട് വരെ “എതിര്‍പ്പുള്ളവര്‍ പാകിസ്ഥാനിലേക്ക് വിട്ടോ” എന്ന് പറയിക്കുന്നത്.

മറ്റൊരര്‍ത്ഥത്തില്‍ നമ്മുടെ യുദ്ധ വെറിയെ, ശത്രുതാ മനോഭാവത്തെ രാഷ്ട്രീയ നേതൃത്വം വിറ്റ് കാശാക്കുന്നു. നമ്മള്‍ അവര്‍ക്ക് വേണ്ടി കയ്യടിക്കുന്നു. എന്ത് കൊണ്ട്?

നമുക്ക് നല്ല തിരിച്ചറിവുണ്ട് പാകിസ്താന്‍ ശക്തിയില്‍ നമ്മെക്കാളും പുറകില്‍ ആണെന്ന്. ഇതേ നിലപാട് ഇപ്പോള്‍ നമ്മള്‍ ചൈനയോട് കാണിക്കുമോ?

ഇനി പാകിസ്ഥാനെ “പെടയ്ക്കാന്‍” പറയുമ്പോള്‍ നമ്മള്‍ ആലോചിക്കാറുണ്ടോ, യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന അതിര്‍ത്തിയിലെ ഇന്ത്യന്‍ ജനതയെ കുറിച്ച്?

ലോക പോലീസ് ആയ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാണ് ആയുധവ്യാപാരം. അവിടത്തെ ആയുധ മുതലാളിമാര്‍ക്ക് വേണ്ടിയാണ് ഇന്നും അവര്‍ നടത്തുന്ന പല അധിനിവേശങ്ങളും. നമ്മള്‍ ഒക്കെ അവരുടെ കളിപ്പാവ ആകുന്നുണ്ടോ?

യുദ്ധം സമാധാനം നേടി തന്ന ഏതു രാഷ്ട്രമാണ് ലോകത്ത് ഉള്ളത്?

പാകിസ്ഥാന്‍ പത്രം പറയും ഇന്ത്യ കരാര്‍ ലംഘിച്ചു എന്ന്. ഇന്ത്യന്‍ മീഡിയ പറയും പാകിസ്ഥാനികള്‍ കരാര്‍ ലംഘിച്ചു എന്ന്. സത്യത്തില്‍ ഇവിടെ ലംഘിക്കപ്പെടുന്നത് മനുഷ്യത്വം ആണ്. അതല്ലെ സത്യം?

ക്ഷമിക്കണം... ചിലരുടെ ചിന്തകള്‍ ഉള്‍കൊള്ളുന്നത് പോലുള്ള വിശാല മനസ്ക്കത എനിക്ക് ഇല്ലാത്തത് കൊണ്ടാകാം, ഞാന്‍ ഇപ്പോള്‍ അന്ധനായ ഒരു ദേശ സ്നേഹിയല്ല. അതിനെക്കാള്‍ ഒരു മനുഷ്യ സ്നേഹി എന്ന് വിളിക്കപ്പെടാനാണ് ഞാന്‍ ഇന്ന് ആഗ്രഹിക്കുന്നത്.

പഴയകാല ദേശ സ്നേഹിയില്‍ നിന്ന് ലോക സ്നേഹത്തിലേക്ക് എന്ന നയിച്ചതില്‍ വായനയും, സൌഹൃദ വലയങ്ങളിലെ വൈവിധ്യങ്ങളും ഘടകങ്ങള്‍ ആയിട്ടുണ്ട്‌.

 മനുഷ്യനെ അതിരുകള്‍ കെട്ടി സ്നേഹിക്കാന്‍ പഠിപ്പിച്ച പ്രത്യയ ശാസ്ത്രങ്ങളാണ് ഒരേ ഒരു ലോകം എന്ന വികാരത്തിനു പകരം അതിനുള്ളില്‍ ഇന്ത്യ എന്ന വികാരത്തെ സൃഷ്ട്ടിച്ചതും,
 ഇന്ത്യക്കുള്ളില്‍ കേരള മനോഭാവത്തെ സൃഷ്ടിച്ചതും,
 അതിനുള്ളില്‍ നിന്നും ജില്ലയിലേക്കും,
 അവിടെ നിന്നും അതിരുകളാല്‍ വേര്‍തിരിക്കപ്പെട്ട സ്വന്തം കുടുംബം എന്ന സ്വാര്‍ത്ഥ ലോകത്തേക്കും മാനവ വിശാലതയെ ചുരുക്കിക്കെട്ടിയത്.

അതിനാല്‍ ഞാന്‍ ഒരു ദേശ സ്നേഹിയല്ല. സ്വന്തം അയല്‍പക്കത്ത് സമാധാനം ഉണ്ടായാല്‍ സമാധാനം ഉണ്ടാകുന്നത് നമുക്ക് കൂടി ആണ് എന്ന തിരിച്ചറിവ് ഇല്ലാത്ത ജനതയാണ് അയല്‍ക്കാരനെ ശത്രുവിനെ പോലെ കണ്ട് അവന്റെ ചോരയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നത്.

 പരസ്പരം മനുഷ്യര്‍ ആണെന്ന തിരിച്ചറിവ് നഷ്ടപ്പെട്ട് കൊല്ലാനും ചാവാനും നമ്മെ പ്രേരിപ്പിക്കുന്ന, നമ്മള്‍ പോലും അറിയാതെ നമ്മെ കീഴ്പെടുത്തി കൊണ്ടിരിക്കുന്ന അധമ വികാരമായി ദേശിയത മാറുന്നുണ്ടോ എന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലതാണെന്ന് തോന്നുന്നു.
  "അതെ, ഞാൻ കേവലം ഒരു മനുഷ്യൻ മാത്രം"

NB : പ്രതികരിക്കുന്നതിന് മുമ്പ് ഒരു തവണ കൂടി മനസ്സ് ഇരുത്തി വായിച്ചാൽ നന്ന്. മനുഷ്യകുലത്തിന്റെ ചോര കുടിച്ച് തടിച്ചു കൊഴുത്തവർ ആരൊക്കെയെന്ന് മനസ്സിലാക്കാൻ കഴിഞ്ഞേക്കും.
കടപ്പാട്: ഇത് പൂർണമായും എന്റെയല്ല പേരറിയാത്ത ഏതൊ ഒരു  സുഹൃത്തിന്റെ വാട്സ് ആപ്പ് കറിപ്പുകൾ അടിസ്ഥാനത്തിൻ എഴുതിയത്. 

No comments:

Post a Comment