Saturday, October 22, 2022

അപ്പനെന്ന അത്ഭുതം

അപ്പച്ചൻ പോയി ഏതാണ്ട് 9 വർഷം കഴിഞ്ഞ് അമ്മ കൂടി പോയതോടെ, ജീവിതത്തിൽ ചെറിയ അനാഥത്വമൊക്കെ അനുഭവപ്പെടാറുണ്ട്... ആരൊക്കെയുണ്ടെങ്കിലും .... ചിലപ്പോഴൊക്കെ ഒരു ശൂന്യത, അനുഭവിച്ചവർക്ക് മാത്രം മനസ്സിലാവുന്ന ശൂന്യത. പക്ഷെ, അതൊക്കെ ആർക്കെങ്കിലും മനസ്സിലാക്കാൻ കഴിയുന്നുണ്ടൊയെന്നറിയില്ല. ഞാനാകട്ടെ, അതിനെക്കുറിച്ചൊന്നും ആരോടും അങ്ങനെ പറയാൻ ശ്രമിക്കാറുമില്ല. അല്ല, മുടിയിൽ നരകയറിയ ഈ പ്രായത്തിൽ, ഞാനിപ്പോൾ ഇനി പറഞ്ഞിട്ടെന്താക്കാനാ ! പിന്നെ ആകെയുള്ള ആശ്വാസം എഴുത്താണ്. കുറെയായിട്ട് ജോലിഭാരം കൂടുതലായതിനാൽ അതും കുറഞ്ഞിട്ടുണ്ട്.

ഇന്ന് (22/10/2022) അപ്പച്ചന്റെ ഓർമ്മദിവസമായിരുന്നു. പതിവുപോലെ ജോലിയ്ക്കെത്തി, സാധാരണയിൽ കവിഞ്ഞ് തിരക്കുളള ഒരു അഡ്മിഷൻ ദിവസം. വേണമെങ്കിൽ ഈ ദിവസം ജോലിയിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കാമായിരുന്നു. പക്ഷെ, അപ്പച്ചന്റെ രീതികൾ നന്നായി മനസ്സിലാക്കിയതുകൊണ്ടാവാം, എന്തൊ... അതിന് മുതിർന്നില്ല.

കുറച്ച് ദിവസം മുൻപ് അമ്മയുടെ ഓർമ്മ ദിവസം നാട്ടിൽ ചെന്നപ്പോൾ അപ്പച്ചന്റെ പഴയ സുഹൃത്തുക്കളിൽ ചിലരെയും മറ്റും വീണ്ടും കണ്ട് സംസാരിക്കാൻ കഴിഞ്ഞിരുന്നു. അതിനൊക്കുറിച്ചൊക്കെ പിന്നീടൊരിക്കൽ എഴുതാം. അറിയുന്തോറും കൂടുതൽ വ്യത്യസ്തനാകുന്ന അപ്പൻ, അപ്പച്ചനെപ്പോലെ ഒരു പക്ഷ അപ്പച്ചൻ മാത്രമായിരിക്കും ഉണ്ടായിരുന്നിരിക്കാൻ സാധ്യത. ഓ... ഈ ... ഓർമ്മകൾ വല്ലാതെ നീളുന്നു....

"മക്കള് തന്നോളം വളർന്നാൽ താനെന്ന് വിളിക്കണം" എന്ന നാട്ട് പ്രയോഗം മനസ്സിലാക്കി പെരുമാറിയ അപ്പച്ചൻ; എനിക്ക് ഇന്നും പല കാര്യങ്ങളിലും അത്ഭുതം തന്നെയാണ്.

അപ്പച്ചന്റെ സ്വയം തൊഴിൽ സംവിധാനം വീടിനോട് ചേർന്ന് തന്നെ ആയതിനാൽ, പലപ്പോഴും വീട്ടിലെ എല്ലാവരും കൂടി സംസാരിക്കുന്ന ഒരിടം അതുതന്നെയായിരുന്നു. ഒരിക്കൽ ഒരാളുടെ രോഗവിവരം അറിഞ്ഞ് അപ്പച്ചൻ എന്നോട്, "എടാ നമുക്ക് അവിടം വരെയൊന്ന് പോവണ്ടേ" ജോലിക്കിടയിൽ നിന്ന് പൊടുന്നനെ ചോദിച്ചു.

ഞാൻ: പോവാം, ഉച്ചകഴിഞ്ഞ് ...
കുറച്ച് നേരം രോഗവിവരത്തെ പറ്റിയും മറ്റും സംസാരിക്കുന്നതിനിടയിൽ അപ്പച്ചന്റെ അടുത്ത ചോദ്യം വന്നു, "അപ്പോൾ നമുക്കെന്തെങ്കിലും കൊടുക്കണ്ടെ, എങ്ങനാ ?"
ഞാൻ: ഉം.

അവർക്കു ചിലപ്പോൾ പൈസയുടെ ആവശ്യം ഉണ്ടാകും ജോലോയില്ലാതെയിരിക്കയല്ലേ? ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടു അവിടേയ്ക്കുവരുകയായിരുന്ന വന്ന അമ്മ പറഞ്ഞു.
............

സാധാരണ ഗതിയിൽ എന്നെക്കൂടി ബോധ്യപ്പെടുത്തി അങ്ങനെ ചെയ്യേണ്ടതുണ്ടായിരിന്നോ ?
അതൊ, അപ്പൻ എന്നെ പഠിപ്പിക്കുകയായിരുന്നോ ? ഒരു പക്ഷെ, ഞാൻ പോലുമറിയാതെ ജീവിതത്തിലെ വലിയ ആ പാഠങ്ങൾ, രീതികൾ .....

വർഷങ്ങൾക്ക് ശേഷം, ഈ ഓർമ്മ ശകലത്തിൽ നിന്ന് അപ്പച്ചനിലെ ഒരു ഗുരുവിനെ വേർത്തിരിച്ചെടുക്കാൻ ഇന്നെനിക്ക് കഴിയുന്നുണ്ട്. എങ്കിലും, അപ്പച്ചൻ ഈ രീതികളൊക്കെ എങ്ങനെ സ്വായത്തമാക്കിയിട്ടുണ്ടാവും!

ഒരു പാടുണ്ട് എഴുതാൻ, സമയം അനുവദിച്ചാൽ തുടരും. ....