Wednesday, March 29, 2017

കവിത: തല-വിധി



അയ്യൊ, ചിലതിന്
         മണം വച്ചു തുടങ്ങി
സംസ്കാരത്തിൽ ചിലതിന്
         മണം വെച്ചു തുടങ്ങി
ആദ്യം മൂക്കും, പിന്നെ വായും
         ഒടുവിലതാ ആ കണ്ണുകളും
ഒരോന്നായി അങ്ങനെ മൂടുമ്പോൾ
         എന്തവകാശം എന്തധികാരം
തലയായ് ഞാൻ മാത്രമിതിങ്ങനെ
         നീണ്ടു നിവർന്നു നടന്നീടാൻ ...

Wednesday, March 15, 2017

കവിത: കവരുന്നതിതെന്തെ...

മരണമെ നിനക്കിതെന്തൊരാർത്തി,
കവരുന്നതിതെന്തെ അതിഭീകരമായി....

മദ്ധ്യവയസെത്തുന്നതിനും മുൻപെ...
യവ്വനം... ആസ്വദിക്കും മുൻപെ...
പലവിധ-ബഹുമുഖ ജീവിത ലക്ഷ്യങ്ങൾ
നന്മയായി... പൂർത്തിയാക്കും മുൻപെ...

പ്രതീക്ഷ തൻ ബാല്യവും കൗമാരവും...
യവ്വനവുമെല്ലാമെല്ലാം... തന്നെ
എന്തിനയ്യൊ ഈ നൽ ചെറുപ്രായത്തിൽ
കവരുന്നതിതെന്തെ ഈ വിധം...

ഹേ മരണമേ, തീർന്നതില്ലെ... നിൻ
ശക്തി പരീക്ഷണങ്ങളൊക്കെയും...

മതി, മതി നിർത്തുക നീ നിന്റെയീ...
ഘോരമാം... ദുർവാശ്ശിയൊക്കെയും.
തോൽവി എത്രയൊ സമ്മതിച്ചതല്ലെ പലർ
നിനക്ക് മുന്നിൽ പലപ്പോഴായ്...

എങ്കിലും, മരണമെ നിനക്കിതെന്തൊരാർത്തി,
കവരുന്നതിതെന്തെ അതിഭീകരമായി....

STV ചേർത്തല

Saturday, March 4, 2017

മകളുടെ സ്കൂളിലേയ്ക്കുള്ള മാർച്ച് മാസത്തിലെ ആദിനം

ഇന്ന് മകളുടെ പുതിയ LKG സ്കൂളിൽ പോയിരുന്നു. ഫീസ് അടച്ച് സീറ്റ് നേരത്തെ ഉറപ്പിച്ചിരുന്നെങ്കിലും കുട്ടിയെ ഇന്നാണ് ഹാജരാക്കിയത്. അഡ്മിഷൻ നടപടിക്രമങ്ങളിലെ 2 മത്തെ ചടങ്ങാണ് ഇന്ന് നടന്നത്; സ്കൂൾ യൂണിഫോം അളവെടുക്കൽ. ഇത് കഴിയമ്പോഴാണത്രെ അഡ്മിഷൻ ഉറപ്പിക്കുന്നത് എന്ന് മറ്റൊരു രക്ഷകർത്താവ് പറയുന്നത് കേട്ടു. ശരിയൊ എന്തൊ? എന്തായാലും ആഗ്രഹം പോലെ ഒരു State Syllabus School തന്നെ തരപ്പെട്ടതിൽ സന്തോഷം.

 എന്തായാലും ആ ചടങ്ങ് പൂർത്തിയാക്കി, ഇനി അടുത്ത ഘട്ടം ബുക്ക് ഉൾപ്പെടെയുള്ള പഠനോപകരണങ്ങളുടെ വിതരണം, അതിനായി ഇനി മറ്റൊരു വിളി വരും എന്നും അറിഞ്ഞ് സ്കൂളിൽ നിന്ന് മടങ്ങി.

പണ്ട് ഉണ്ണപ്പൻ സാറിന്റെ വീട്ടിൽ നടന്നിരുന്ന ആശാൻ കളരി വിദ്യാഭ്യാസം പൂർത്തിയാക്കിയ എന്നെ സ്കൂളിൽ  (ഒന്നാം ക്ലാസിൽ) ചേർക്കാൻ കൊണ്ടുപോയത് എന്റെ അപ്പൂപ്പനായിരുന്നു. വിശേഷ സമയങ്ങളിലൊഴികെ ഒരു മുണ്ടും തോളിൽ ഒരു തോർത്തും മാത്രം, അതായിരുന്നു വേഷം. അപ്പൂപ്പൻ, അമ്മുമ്മ എന്നതൊക്കെ ഒരു സുഹമുള്ള അനുഭൂതിയാണെന്ന നുഭവിച്ചവർക്കെ അറിയാൻ വഴിയുള്ളൂ.

അപ്പൂപ്പന്റെ കൈയ്യും പിടിച്ച്
വീടിനടുത്തുള്ള LFM LP School ലേയ്ക്ക് പോയതിന്റെ ഒരു അനുഭൂതി ഒന്നു വേറെ തന്നെയായിരുന്നിരിക്കും. കൃത്യമായി എനിക്കും എല്ലാം ഓർമയില്ലാ; എങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് പിന്നീട് കുടുബാംഗങ്ങളിൽ നിന്ന് ആ ദിവസങ്ങൾ.

എന്തായാലും എന്റെ പിതാവ് 56-ാം വയസ്സിൽ മരണത്തിനു വിധേയനായത് കൊണ്ട്, ഒരപ്പൂപ്പന്റെ കൈ പിടിച്ച് സ്കൂളിൽ ആദ്യമായി പോകാൻ കഴിഞ്ഞാൽ അനുഭവിക്കാൻ കഴിയുമായിരുന്നതൊന്നും തന്നെ എന്റെ കുട്ടിയ്ക്ക് ലഭിച്ച് കാണാൻ ഇടയില്ല,
"അഛനല്ലല്ലൊ അപ്പൂപ്പൻ ".

 എന്തായാലും ഒരഛനെന്ന നിലയിൽ ഞാൻ കുട്ടിയോടൊപ്പമുണ്ടായിരുന്നതിന്റെ ആശ്വാസം എനിക്കെന്ന പോലെ, മകൾക്ക് തിരിച്ചും ആസ്വാധ്യകരമായെന്നു കരുതുന്നു.

അങ്ങനെ ഞാനും ഭാര്യയും മകളും അടങ്ങിയ മൂവർ സംഘത്തിന്റെ ഇന്നത്തെ യാത്ര രാത്രി 8 മണിയോടെ ചേർത്തലയിൽ പെയ്ത ഒരപ്രതീക്ഷിത മഴയിൽ കുതിർന്നവസാനിക്കുമ്പോൾ എഴുതണമെന്ന് തോന്നി. എഴുതിപ്പോയി അത്രയെയുള്ളൂ. ആശ്വാസം.